Sunday, January 17, 2010

അട്ടിമറിക്കാര്‍...

കേരളം മറിച്ചുവിറ്റത്‌ 23,540 ടണ്‍ ഗോതമ്പ്‌
ഉച്ചക്കഞ്ഞിയുടെ അരി മറിച്ചുവിറ്റ സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റ്‌ വീണ്ടും കേരളം പ്രതിക്കൂട്ടിലായി.
2007-08 സാമ്പത്തികവര്‍ഷം പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി മറിച്ചുവിറ്റ്‌ വിവാദത്തിലായ സംസ്ഥാന സര്‍ക്കാര്‍, ഇക്കുറി ഓപ്പണ്‍ മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ ഗോതമ്പാണ്‌ സ്വകാര്യമില്ലുകള്‍ക്ക്‌ മറിച്ചുവിറ്റത്‌. ഓപ്പണ്‍മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചത്‌ 40,660 ടണ്‍ ഗോതമ്പാണ്‌. ഇതില്‍ 23,540 ടണ്‍ ഗോതമ്പ്‌ കേരളം ഏറ്റെടുത്തു. ഇത്‌ മുഴുവനും സ്വകാര്യ മില്ലുകള്‍ക്ക്‌ മറിച്ചുവില്‍ക്കുകയായിരുന്നു. കിലോഗ്രാമിന്‌ 12 രൂപ 96 പൈസ നിരക്കില്‍ കേന്ദ്രത്തില്‍ നിന്ന്‌ വാങ്ങിയ ഗോതമ്പ്‌ 15 രൂപയിലധികം ഈടാക്കിയാണ്‌ മറിച്ചുവില്‍പ്പന നടത്തിയത്‌.

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ്‌ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ സ്വകാര്യ മില്ലുകള്‍ക്ക്‌ വിറ്റതായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. സ്വകാര്യ മില്ലുകള്‍ക്ക്‌ ഗോതമ്പ്‌ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കാതെ വെറും പരസ്യം നല്‍കിയാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റത്‌. സ്വകാര്യ മില്ലുകളാകട്ടെ, ഈ ഗോതമ്പ്‌ പൊടിച്ച്‌ ആട്ടയാക്കി കിലോഗ്രാമിന്‌ 25-ലധികം രൂപ വിലയിട്ട്‌ കേരളത്തിലെ പൊതുവിപണിയില്‍ വിറ്റ്‌ കൊള്ളലാഭം ഉണ്ടാക്കുകയാണ്‌.2007-08 വര്‍ഷത്തില്‍ പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കിയ 18,684 കിലോഗ്രാം അരി സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ പൊതുവിപണിയില്‍ 14 രൂപയ്ക്ക്‌ മറിച്ചുവിറ്റത്‌ വിവാദമായിരുന്നു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടിയാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ കൂടുതല്‍ അരിവാങ്ങിയതെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ എണ്ണം അധികമായി കാണിച്ചതിലൂടെ അഞ്ച്‌ ജില്ലകളില്‍ 22,273 ക്വിന്റല്‍ അരി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കേരളത്തിന്‌ ലഭിച്ചു. ഈ കാലയളവില്‍ ഉച്ചഭക്ഷണ പദ്ധതിക്ക്‌ വേണ്ടി 38,189.82 മെട്രിക്‌ ടണ്‍ അരിയാണ്‌ കേന്ദ്രം അനുവദിച്ചിരുന്നത്‌. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്‌, സാധ്യായ ദിവസങ്ങളിലുണ്ടായ കുറവ്‌, ഓരോ കുട്ടിക്കും കൊടുക്കുന്ന അരിയുടെ അളവിലുണ്ടായ കുറവ്‌ തുടങ്ങിയ കാരണങ്ങളാല്‍ പദ്ധതിക്ക്‌ വേണ്ടി അനുവദിച്ച മുഴുവന്‍ അരിയും ഉപയോഗിക്കേണ്ടി വന്നില്ല.
ഇങ്ങനെ ബാക്കിവന്ന അരിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ മറിച്ചുവിറ്റത്‌. പ്രവേശനം, കൊഴിഞ്ഞുപോക്ക്‌ തടയല്‍, ഹാജര്‍നില മെച്ചപ്പെടുത്തല്‍ എന്നിവ വഴി പ്രൈമറി വിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ 1995-ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ പോഷകാഹാര പദ്ധതി ആരംഭിച്ചത്‌. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പാചകം ചെയ്ത ആഹാരം വിതരണം ചെയ്യുന്നതാണ്‌ പദ്ധതി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എഫ്‌ സി ഐ വഴി സൗജന്യമായാണ്‌ അരി വിതരണം ചെയ്യുന്നത്‌. ഉച്ചഭക്ഷണത്തിന്റെ അരി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാതെയാണ്‌ ഇപ്പോള്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ കുരുക്കില്‍പ്പെട്ടിരിക്കുന്നത്‌.


വീക്ഷണത്തില്‍ നിന്ന്...

2 comments:

  1. Pandokke vivadangal kondu Neetakkal viralukayengilum cheythirunnu. Ippol athum illa....

    ReplyDelete
  2. കയ്യൊപ്പെ-
    എല്ലാം പത്ര വാർത്തകൾ മാത്രമാണല്ലോ?
    സ്വന്തമായി എഴുതാൻ ശ്രമിക്കാമല്ലോ?

    ReplyDelete