ഇ.വി ശ്രീധരന്‍ വീക്ഷണത്തില്‍..
കായികാധ്വാനത്തിന് മലയാളി യുവാക്കള്‍ക്ക് മടി. ഇങ്ങനെ പറയുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ബി.രാജേഷ് എം.പി.
അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ: കായികാധ്വാനമുള്ള ജോലികളോട് കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈമുഖ്യം പുലര്‍ത്തുകയാണ്. ഇത് ഫ്യൂഡല്‍ ചിന്താഗതിയുടെ ഭാഗമാണ്. തൊഴിലിനോടുള്ള പുതിയ തലമുറയുടെ മനോഭാവം മാറ്റിയെടുക്കാനുള്ള കര്‍മപദ്ധതി ഡി.വൈ.എഫ്.ഐ ആവിഷ്കരിക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തുടരുമ്പോള്‍ത്തന്നെ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്.അതിനുപകരമല്ലേ നോക്കുകൂലി...? എന്നാണ് മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് രാജേഷിനോട് ചോദിച്ചത്. എന്തായാലും രാജേഷിന് ഇങ്ങനെ തോന്നിയതും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഡി.വൈ.എഫ്.ഐ മുന്നോട്ടുവരുന്നതുമൊക്കെ നല്ലതുന്നെ.
കേരളത്തിലെ യുവാക്കളുടെ ഇടയിലുള്ള ഫ്യൂഡലിസ്റ്റ് ചിന്താഗതിയും മാറിക്കിട്ടുമല്ലോ. എന്നാല്‍ രാജേഷേ, ദൈവത്തെപ്പോലെത്തന്നെ ഫ്യൂഡലിസവും ജാതിചിന്തയും നോക്കകൂലിയുടെ പ്രശ്നങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ഒഴിഞ്ഞുപോകുമെന്നു തോന്നുന്നില്ല. ഇനിയങ്ങോട്ട് നോക്കുകൂലി വാങ്ങരുതെന്ന് സ്വന്തം പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗത്തോട് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സി.ഐ.ടി.യു നോക്കുകൂലി അവസാനിപ്പിക്കാന്‍ പോകുന്നില്ല. നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല എന്ന് സി.ഐ.ടി.യുവിന്റെ തൃശൂര്‍ സമ്മേളനം രഹസ്യതീരുമാനമെടുത്തിരിക്കുന്നു. നോക്കൂകൂലി വാങ്ങിയാല്‍ തിരികെ കൊടുപ്പിക്കുമെന്ന തൃശൂര്‍ പ്രഖ്യാപനമൊക്കെ പൊള്ള വാക്യങ്ങള്‍ മാത്രം. തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളുടെ തൊഴിലാളികളോടുള്ള മനോഭാവം തികച്ചും മാനുഷികമായിക്കഴിഞ്ഞാല്‍ മാത്രമേ നോക്കുകൂലി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പാര്‍ട്ടി സെക്രട്ടറിയോട് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയും അതിന്റെ നേതാക്കളും പറയുന്നത്.
പിണറായി വിജയനും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ നേതാക്കളും തെറ്റുതിരുത്തല്‍ രേഖയോട് സ്വീകരിച്ച നയംതന്നെയാണ് നോക്കൂകൂലി നിര്‍ത്തലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യത്തോട് സി.ഐ.ടി.യുക്കാരും അതിന്റെ നേതാക്കളും സ്വീകരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നോക്കുകൂലിയും തിരുത്തല്‍രേഖയുമൊക്കെ സി.പി.എമ്മില്‍ തമാശകളായി മാറുകയാണ്. മലയാളി യുവാക്കളെ കായികാധ്വാനബോധമുള്ളവരാക്കി മാറ്റാനുള്ള രാജേഷിന്റെ പുറപ്പാടും തമാശയായി മാറുമ്പോള്‍ സംഭവിക്കുന്നത് അഭ്യസ്തവിദ്യരായ യുവാക്കള്‍ ചെങ്കൊടിക്കു കീഴില്‍ നോക്കുകൂലിക്കാരായി മാറുന്നതായിരിക്കും. ഇപ്പോള്‍ത്തന്നെ സി.പി.എമ്മിലും ഡി.വൈ.എഫ്.ഐയിലുമൊക്കെയുള്ള താഴെതട്ടിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും സ്പിരിറ്റ് കള്ളക്കടത്തുകാരുമൊക്കെ ഉണ്ടായി തുടങ്ങിയിരിക്കുന്നു. ഈ പ്രവണതയ്ക്ക് പണംപറ്റി മൗനാനുവാദം നല്‍കുകയാണ് പ്രാദേശിക നേതൃത്വം.
സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വം ധനസമ്പാദനത്തില്‍ വ്യാപൃതമാണ്. അടവുനയങ്ങള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും കീഴടങ്ങിയ സി.പി.എമ്മിനും അതിന്റെ പോഷകസംഘടനകള്‍ക്കും ധാര്‍മികതയിലും സാസ്കാരത്തിലും ഇടമില്ലാതായിരിക്കുന്നു.യുവാക്കള്‍ അഭ്യസ്തവിദ്യരോ അല്ലാത്തവരോ ആകട്ടെ, അവര്‍ കായികാധ്വാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായിരിക്കണമെന്ന ചിന്താഗതിയും നോക്കുകൂലി വാങ്ങാതിരിക്കലും ഫ്യൂഡല്‍ ചിന്താഗതിയോട് മുഖംതിരിഞ്ഞു നില്‍ക്കലുമൊക്കെ ഒരു നല്ല കമ്യൂണിസ്റ്റാവാനുള്ള ആദ്യത്തെ പടിതന്നെയാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസ്റ്റുകാരാവാന്‍ ഇനിയും ഒരുപാട് പടികള്‍ കയറാനുണ്ട്. തൊഴിലിന്റെ മഹത്വത്തെക്കുറിച്ചാണ് രാജേഷ് ഇപ്പോള്‍ പറഞ്ഞത്. തൊഴിലിന്റെ മഹത്വത്തിലുള്ള വിശ്വാസത്തിലൂടെ മനുഷ്യന്‍ എന്ന മഹത്വത്തിലേക്കു ചെന്നെത്താന്‍ കഴിയണം.
കാള്‍മാര്‍ക്സ് കണ്ട ഏറ്റവും മനോഹരമായ സ്വപ്നം ഭൂമിയില്‍ മനുഷ്യരാജ്യം സ്ഥാപിച്ചുകിട്ടുകയെന്നതായിരുന്നു. മനുഷ്യരാജ്യത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റാവാനുള്ള കേരളത്തില്‍ ചവിട്ടിക്കയറേണ്ട ഏതാനും ചില പടികളെക്കുറിച്ച് പറഞ്ഞുകൊള്ളട്ടെ.ഇന്ത്യയുടെ ഏറ്റവും വലിയ ആപത്ത് ഹിന്ദുമതത്തിലെ ജാതിസമ്പ്രദായമാണ്. ഇന്ത്യയില്‍ കുടിയേറിയ വൈദേശിക മതങ്ങളും ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം ഒരു പരിധിയോളം ഉള്‍ക്കൊണ്ടുകളഞ്ഞു. ജാതികളുടെ തീവ്രത കേരളത്തില്‍ കുറെയൊക്കെ ശമിച്ചതായിരുന്നു. എന്നാല്‍ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവന്ന ജാതികള്‍ മലയാള മനുഷ്യരില്‍ ഒളിഞ്ഞിരുന്നു നാശം വിതറുകയാണ്. അങ്ങനെ ഇന്ന് ജാതിയെയും മതത്തെയും കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരും താലോലിക്കുന്നു.
മലയാളികള്‍ ഇപ്പോള്‍ ജാതിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇ.എം.എസ് മുതല്‍ പിണറായ വിജയന്‍വരെ സ്വന്തം ജാതികളുടെ അസ്തിത്വം എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലും നിലനിര്‍ത്തിപ്പോരുന്നു. മിശ്രവിവാഹത്തെ ഒരിക്കലും മാനവീയതയുടെ മാനദണ്ഡമായി അംഗീകരിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ.എം.എസ്. സാവിത്രി അന്തര്‍ജ്ജനം ചാത്തന്‍ പുലയന്റെ കുടിലിലേക്കു കയറിച്ചെന്നത് ഇ.എം.എസ് ഇഷ്ടപ്പെട്ടു കാണുകയില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനമാണ് കേരളം. മദ്യപന്മാരുടെ എണ്ണം കൂടിക്കൊണ്ടേ വരുന്നു. കേരളത്തിന്റെ ഓരോ ഓണക്കാലവും ക്രിസ്മസ് കാലവും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മദ്യത്തെ നോക്കി മൂക്കത്തു വിരല്‍വെക്കുന്നു. മലയാളിയുടെ എല്ലാ ജീവിത മേഖലകളിലും ജീവിതദുരന്തങ്ങളിലും മദ്യം പങ്കെടുക്കുകയാണ്.
ക്വട്ടേഷന്‍ പരിപാടികള്‍ക്കും കൊലകള്‍ക്കും ലഹളയുണ്ടാക്കാനുമൊക്കെ ധൈര്യം നല്‍കുന്നത് മദ്യമാണ്. കല്യാണത്തിലും മരണത്തിലും മേറ്റ്ല്ലാ ആഘോഷങ്ങളിലും മദ്യം പങ്കെടുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ സമുദായമിപ്പോള്‍ മദ്യപന്മാരുടേതാണ്. മദ്യപന്മാര്‍ക്ക് കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ജാതിയും മതവുമൊന്നുമില്ല. മദ്യത്തിന്റെ വലിയ ഒരു കടല്‍ കേരളം കുടിച്ചു വറ്റിച്ചു കളഞ്ഞു. പണ്ട് കമ്യൂണിസ്റ്റുകാര്‍ മദ്യപിക്കുന്നത് പാര്‍ട്ടി സമ്മതിക്കുമായിരുന്നില്ല. മദ്യം ആവശ്യമായിട്ടുള്ളവര്‍ തന്നെ കുടിക്കുന്നത് അതീവരഹസ്യമായിട്ടായിരുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുകാരനു മുമ്പില്‍ മദ്യത്തിനു മറയൊന്നുമില്ല. മദ്യത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കാനാണ് ഇ.പി.ജയരാജന്‍ ഈയിടെ ഉപദേശിച്ചത്. ഇ.പി.ജയരാജന്‍ പറഞ്ഞത് സ്വാഭാവികമായും സി.പി.എമ്മുകാരോടും ഡിഫിക്കാരോടും സി.ഐ.ടി.യുക്കാരോടുമായിരിക്കുമല്ലോ.
കേരളത്തിന്റെ സാമൂഹ്യജീവിതത്തെയും കുടുംബജീവിതത്തെയും ആണുങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും മദ്യം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഭീകരമായിത്തീര്‍ന്ന മലയാളിയുടെ മദ്യപാനശീലത്തിനെതിരെ മാനുഷികമായ ഒരു ചെറുത്തുനില്‍പ്പിന് ഡി.വൈ.എഫ്.ഐക്ക് കഴിയുമോ? ഈ ചെറുത്തുനില്‍പ്പില്‍ നിന്ന് എന്തുകാരണം പറഞ്ഞാണ് ഡി.വൈ.എഫ്.ഐ ഒഴിഞ്ഞു നില്‍ക്കുക? സോഷ്യലിസം വരുമ്പോള്‍ ജാതിസമ്പ്രദായം സ്വയം ഇല്ലാതായിക്കൊള്ളുമെന്ന് പണ്ട് പറഞ്ഞതുപോലെന്തെങ്കിലുമായിരിക്കുമോ പറയുക? സാമ്രാജ്യത്വമോഹങ്ങളുടെയും ബൂര്‍ഷ്വാ ജീവിതസങ്കല്‍പ്പങ്ങളുടെയും വലയത്തില്‍ നിന്നും യുവാക്കള്‍ മോചിപ്പിക്കപ്പെടുമ്പോള്‍ മദ്യം അവരുടെ ജീവിതത്തില്‍ നിന്ന് സ്വയമേവ ഒഴിഞ്ഞുപോയിക്കൊള്ളുമെന്നോ മറ്റോ ആയിരിക്കുമോ പറയുക? എന്തായാലും ഇത് ഒരുപാട് സി.പി.എം തമാശകളുടെ കാലമാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു സി.പി.എം നേതാവിന്റെ 101 പവന്റെ ആഭരണങ്ങള്‍ വരണമാല്യം ചാര്‍ത്തിയത് ചില പത്രങ്ങള്‍ പൊക്കിപ്പിടിച്ചു. പാര്‍ട്ടി നേതാക്കളും സാധാരണ സഖാക്കളും 101 പവനോട് നീരസം കൊണ്ടു. നേതാവിന്റെ മകള്‍ ധരിച്ച മാലകളിലൊ കൊച്ചു കൊച്ചു അരിവാള്‍ ചുറ്റികകള്‍ കോര്‍ത്തതായിരുന്നു. പത്രങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും വിമര്‍ശനം നേതാവിന്റെ സഹധര്‍മ്മിണിക്കൊട്ടും രസിച്ചില്ല. "ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ് എന്റെ മകള്‍ക്ക് കൊടുത്ത 101 പവന്‍. ഇത് പാടില്ലെന്ന് ഒരു കമ്യൂണിസ്റ്റ് പുസ്തകത്തിലും ഞാന്‍ വായിച്ചിട്ടില്ല. ഒരു സഖാവ് അയാളുടെ മകളെ സന്തോഷമായി കല്യാണം കഴിപ്പിച്ചയക്കുന്നത് കമ്യൂണിസത്തിനെതിരൊന്നുമല്ല." എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് അഭ്യസ്തവിദ്യയായ നേതാവിന്റെ സഹധര്‍മ്മിണി അന്ന് സംസാരിച്ചത്. അത് വേറൊരു കാലം.
കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ അഴിമതിക്ക് അന്തസ്സ് വന്നിട്ടില്ലാത്ത കാലം. ഇന്നങ്ങനെയല്ല. എങ്ങനെയെങ്കിലും നാല്‍കാശുണ്ടാക്കാന്‍ ചെറുതും വലുതുമായ നേതാക്കള്‍ എന്തും ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരായ കൊച്ചുസഖാക്കള്‍ നേതാക്കളെ അനുകരിക്കുന്നു. മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടിയാണ് നേതാക്കള്‍ പണമുണ്ടാക്കുന്നത്. പെണ്‍മക്കളുടെ കല്യാണം നല്ലതോതില്‍ ആഭരണം നല്‍കിയും ആര്‍ഭാടമായും കഴിക്കുകയെന്നത് ഏതൊരു അച്ഛന്റെയും സ്വപ്നമാണല്ലോ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എം നേതാക്കളുടെ മനസ്സില്‍ ഈ സ്വപ്നം ആവേശഭരിതമായാണ് പുഷ്പിക്കുന്നത്. മക്കളുടെയോ ബന്ധുക്കളുടെയോ കല്യാണത്തിലെ ആഭരണവും ആര്‍ഭാടവും ബൂര്‍ഷ്വാശൈലിയും നിയന്ത്രിക്കണമെന്ന തിരുത്തല്‍രേഖയെ കമ്യൂണിസ്റ്റ് വിരുദ്ധമായ ഒരു നീക്കമായിട്ടാണ് നേതാക്കളും അവുരെട കുടുംബവും കരുതുന്നതെന്നു തോന്നുന്നു. സന്തുഷ്ട കുടുംബം എന്ന സങ്കല്‍പ്പത്തിന് തുരങ്കം വെക്കാന്‍ ഒരുങ്ങി വന്ന തിരുത്തല്‍ രേഖ കെട്ടടങ്ങിയമട്ടാണ്.
പെണ്‍മക്കള്‍ക്ക് ചാര്‍ത്തുന്ന ഭീമമായ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനം മറ്റൊരു രൂപത്തില്‍ കൊടുക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീധനം ഒരു മാരകരോഗമായും കടുത്തവേദനയായും ശാപമായും ക്രൂരതയായും നിലനില്‍ക്കുന്നു. ധനികരുടെയും ദരിദ്രരുടെയും ഇടയില്‍ ഒരുപോലെ സ്ത്രീധനം കല്യാണത്തെ പെണ്ണുകച്ചവടമാക്കി മാറ്റുന്നു. ഈ ജീവിത നിഷേധത്തിനെതിരെ പൊരുതാനുള്ള കര്‍മപദ്ധതികളാവിഷ്കരിക്കാന്‍ രാജേഷിന്റെ സംഘടനയായ ഡി.വൈ.എഫ്.ഐക്ക് കഴിയുമോ? കഴിയുമായിരിക്കും. വാചകതലത്തില്‍. വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് ശ്രീദേവിയെപ്പോലെ സ്ത്രീധനസമ്പ്രദായത്തിനെതിരെ പൊതുവേദികളില്‍ കുറേ പൊള്ളവാചകങ്ങളടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.
ചെഗുവേരയുടെ മനുഷ്യസങ്കല്‍പ്പങ്ങളുമായി താങ്കള്‍ക്കെത്രത്തോളം പരിചയമുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ മനുഷ്യസങ്കല്‍പ്പങ്ങള്‍ ഒരു ഡോക്ടറുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. ഗുവേരയുടെ ഛി ഞല്ീഹൗശ്ിമൃ്യ ങലറശരശില എന്ന പ്രശസ്തമായ ലേഖനത്തില്‍ നിന്ന് ഏതാനും വാചകങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം: "രോഗത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ കെട്ടേണ്ടത്, കരുത്തുറ്റ ഒരു ശരീരം സൃഷ്ടിക്കുകയെന്ന പ്രമാണത്തിലായിരിക്കണം. ഒരു ദുര്‍ബല ജീവിയില്‍ തന്റെ കലാപരമായ മിടുക്കുകൊണ്ട് ഡോക്ടര്‍ നിര്‍മ്മിക്കുന്ന കരുത്തുറ്റ ശരീരമല്ല, മറിച്ച് സര്‍വമാന സാമൂഹ്യകൂട്ടായ്മയ്ക്കുമേല്‍ എല്ലാ ജനവിഭാഗത്തിന്റെയും സഹകരണ പ്രവര്‍ത്തനത്തിന്റെ ഫലമായി നിര്‍മ്മിക്കപ്പെടുന്ന ദൃഢശരീരം.
അതുകൊണ്ട്, എന്നെങ്കിലുമൊരിക്കല്‍ രോഗപ്രതിരോധത്തിനും, പൊതുജനങ്ങളെ ചികിത്സാ പ്രവര്‍ത്തനത്തിലേക്ക് തിരിക്കുന്നതുമായ ഒരു ശാസ്ത്രമായി ചികിത്സ സ്വയം മാറേണ്ടിവരും. പരമാവധി ആള്‍ക്കാര്‍ക്ക് പൊതുജനാരോഗ്യസേവനം ലബ്ധമാക്കുക, പ്രതിരോധചികിത്സക്കായി പരിപാടി തയ്യാറാക്കുക, പൊതുജനങ്ങളെ ശുചിത്വപാലത്തിനായി ക്രമപ്പെടുത്തുക എന്നിവയൊക്കെയാണാവശ്യം..."ചെഗുവേരയുടെ ഈ വാചകങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആരോഗ്യമന്ത്രിക്ക് നിങ്ങളൊന്നു വായിച്ചുകൊടുക്കണം. ഈ മന്ത്രി നമ്മുടെ ആരോഗ്യമേഖലയെ എവിടെ എത്തിച്ചുവെന്ന് ഡി.വൈ.എഫ്.ഐയും ഒന്നു മനസ്സിലാക്കണം. കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ വിപ്ലവത്തിന്റെ മുമ്പില്‍ ചെന്നു നിലവിളിക്കുകയാണ് സി.പി.എമ്മിന്റെ വിപ്ലവവര്‍ഗം. അവരുടെ മുമ്പില്‍ ചിരിച്ചാടുന്നു നമ്മുടെ പി.കെ.ശ്രീമതി. പണക്കാര്‍ക്കുമാത്രം ലഭ്യമാകുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയോട് ഡി.വൈ.എഫ്.ഐക്ക് ഒന്നും പറയാനില്ലേ? പാവങ്ങളുടെ വിധിയെന്നല്ലാതെന്തുപറയാന്‍. എന്തെന്ത് കമ്യൂണിസ്റ്റ് തമാശകള്‍. ഈ കൊച്ചുകേരളത്തില്‍!