Friday, February 5, 2010

സുനാമി അഴിമതിക്കെതിരെ...

എ ഐ ടി യു സി സമരപ്പന്തല്‍ സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തിനെതിരെ സമരം
ആലപ്പുഴ: സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ച്‌ എ ഐ റ്റി യു സി നടത്തിവന്ന സമരത്തിനു നേര്‍ക്ക്‌ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം.സമരപ്പന്തല്‍ അടിച്ചു തകര്‍ത്ത സംഘം മത്സ്യത്തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന കമ്മിറ്റി അംഗമുള്‍പ്പെടെയുളളവരെ മര്‍ദ്ദിച്ചവരാക്കി.
പരിക്കേറ്റ സ്ത്രീകളടക്കമുളള 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐടിയുസി ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയനംഗവും സിപിഐ സംസ്ഥാന കമ്മിറ്റിയംഗവും സമരസമിതി കണ്‍വീനറുമായ ജോയ്‌ സി. കമ്പക്കാരന്‍, സമരസമിതി കോ- ഓര്‍ഡിനേറ്റര്‍ നെല്‍സണ്‍, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരായ കോയിപ്പറമ്പില്‍ അന്നമ്മ റാഫേല്‍ (55), പുന്നയ്ക്കല്‍ ഗ്രേസി സെബാസ്റ്റ്യന്‍ (63), കളത്തില്‍ അഗസ്ത്യാമ്മ പവിക്കുട്ടി (45), കോയില്‍പ്പറമ്പില്‍ മെറ്റില്‍ഡ സെബാസ്റ്റ്യന്‍ (55), കളത്തില്‍ ശാന്തമ്മ (60), വാര്യത്ത്‌ വീട്‌ മേബിള്‍ (45), കളത്തില്‍ ഗീത അജിത (42), ഫ്രാങ്ക്ലിന്‍ എന്നിവരാണ്‌ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്‌. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

അന്ധകാരനഴി തീരത്ത്‌ സുനാമി പാക്കേജ്‌ വഴി തീരദേശനിവാസികള്‍ക്കു വീട്‌ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഈ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എഐടിയുസി കടലോര, കായലോര മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ അന്ധകാരനഴിയില്‍ സമരം ആരംഭിച്ചത്‌. സമരം 76 ദിവസം പിന്നിട്ടിരിക്കെയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌. അന്ധകാരനഴിയില്‍ വരുന്ന ടൂറിസം പാക്കേജ്‌ വഴി ലേലഹാള്‍, സ്പില്‍വേ പാലം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്‌ നടന്നുകൊണ്ടിരുന്നത്‌. ഇതില്‍ സുനാമി ടൂറിസം പാക്കേജ്‌ വഴി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നും ആദ്യം വീട്‌ പിന്നെ ടൂറിസം എന്ന മുദ്രാവാക്യവുമായാണ്‌ സമരസമിതി സമരം നടത്തിവന്നിരുന്നത്‌. സുനാമി വീടുകളുടെ ഗുണഭോക്താക്കളില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സമരം ശക്തമാക്കുമെന്നും ജില്ലാ ഭരണകൂടത്തിലെ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ വരെ നിശ്ചലമാക്കിക്കൊണ്ട്‌ സമരം നയിക്കുമെന്നും അന്ധകാരനഴിയില്‍ നടക്കുന്ന സുനാമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്നും സിപിഐ സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുന്നു.ഇതില്‍ രോഷാകുലരായി സിപിഎം നേതാക്കള്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ സമീപത്ത്‌ തമ്പടിച്ചിരുന്നു. രാവിലെ ഒമ്പതോടെ സമരസമിതിയംഗങ്ങള്‍ പന്തലില്‍ എത്തിയതോടെ സിപിഎം നേതാക്കള്‍ പന്തലിനു ചുറ്റും വളഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. ഈസമയം പട്ടണക്കാട്‌ എസ്‌ഐ മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തിയെങ്കിലും ആക്രമണം നടത്തുന്ന സിപിഎം പ്രവര്‍ത്തകരെ തടയാന്‍ കഴിഞ്ഞില്ല. സ്ഥലത്ത്‌ ഏറെ നേരം ഭീകരാന്തരീക്ഷം പരത്തിയ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ അടിച്ചുതകര്‍ക്കുകയും തടയാന്‍ചെന്ന സമരക്കാരെ അടിച്ചോടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ കുത്തിയതോട്‌ സിഐ ആര്‍. സുന്ദര്‍രാജിന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ്‌ സംഘം എത്തിയാണ്‌ പ്രദേശത്ത്‌ ഏറെനേരത്തിനു ശേഷം സംഘര്‍ഷത്തിന്‌ അയവുവരുത്തിയത്‌.

വീക്ഷണത്തില്‍നിന്ന്

2 comments:

  1. എന്തു പറ്റി? ഇതൊക്കെ വളരെ പഴയ പോസ്റ്റിംഗുകളാണല്ലൊ.. ഞാന്‍ വഴി തെറ്റി വന്നതാണിവിടെ. കടലാസു പൂക്കള്‍ തിരഞ്ഞു വന്നതാണ്‌. എഴുതാന്‍ കഴിയുക എന്നത്‌ ഒരു ഭാഗ്യമാണ്‌. അതുണ്ടായിട്ടും എഴുതാതിരിക്കുക എന്നത്‌ ഒരു വേദനയും. എഴുത്ത്‌ തുടരുക. എന്ന് ഒരെളിയ വായനക്കാരന്‍. (http://kadalasupookkal.blogspot.com)

    ReplyDelete